Saturday, March 28, 2009

മേലെ കാളികാവില്‍ കുടിവെള്ളവിതരണം മുടങ്ങി

കാളികാവ്‌: മേലെ കാളികാവ്‌ പ്രദേശത്ത്‌ ആറുദിവസമായി കുടിവെള്ള വിതരണം മുടങ്ങി. 68 കുടുംബങ്ങള്‍ ഇതോടെ ദുരിതത്തിലായി. വൈദ്യുതി കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ ജലനിധി പമ്പ്‌ഹൗസിലേക്കുള്ള വൈദ്യുതി വിഛേദിച്ചതിനെത്തുടര്‍ന്നാണ്‌ കുടിവെള്ള വിതരണം മുടങ്ങിയിട്ടുള്ളത്‌. കാരുണ്യ വികസനസമിതിക്കു കീഴിലെ പദ്ധതിയാണിത്‌. 

ദളിത്‌ കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ധനരായ 68 കുടുംബങ്ങളാണ്‌ കാരുണ്യ ജലനിധിയുടെ ഗുണഭോക്താക്കള്‍. ചെറുകിട ജലസേചന പദ്ധതികളെ 'എ' ലെവല്‍ താരിഫ്‌ പട്ടികയില്‍പ്പെടുത്തി വിവിധ തരത്തില്‍ വൈദ്യുതിച്ചാര്‍ജ്‌ ചുമത്തുന്നതാണ്‌ ഗുണഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നത്‌. മാസത്തില്‍ 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ താരിഫ്‌ മാറ്റലും സര്‍ചാര്‍ജ്‌ ഈടാക്കലും ഉള്‍പ്പെടെ ഭീമമായ വൈദ്യുതിബില്ല്‌ നല്‍കുന്നത്‌. 

മേലെ കാളികാവ്‌ കുടിവെള്ള പദ്ധതിക്ക്‌ വൈദ്യുതി കുടിശ്ശിക 9000 രൂപയോളമാണ്‌. രണ്ടുമാസംമുമ്പ്‌ കുടിശ്ശികയുടെ പേരില്‍ പദ്ധതിയുടെ വൈദ്യുതി വിഛേദിച്ചിരുന്നു. ഗുണഭോക്താക്കള്‍ക്കുപുറമെ നാട്ടുകാരില്‍നിന്നുകൂടി പിരിവെടുത്ത്‌ കുടിശ്ശിക തീര്‍ത്താണ്‌ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിരുന്നത്‌. കുടിവെള്ള വിതരണത്തിന്‌ സംവിധാനം ഒരുക്കണം എന്നാവശ്യപ്പെട്ട്‌ ഗുണഭോക്താക്കള്‍ കാളികാവ്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്‌ പരാതി നല്‍കിയിട്ടുണ്ട്‌. ശുദ്ധജലവിതരണം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന്‌ സമീപത്തെ സ്വകാര്യ റബര്‍തോട്ടത്തിലൂടെ ഒഴുകുന്ന ചോലയിലെ വെള്ളമാണ്‌ മേലെ കാളികാവിലെ കുടുംബങ്ങള്‍ കുടിക്കാന്‍ ഉപയോഗിക്കുന്നത്‌. 

ജലനിധി പദ്ധതിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്‌ ജലവിഭവവകുപ്പ്‌ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മമ്പാടന്‍ അബ്ദുല്‍മജീദ്‌ പറഞ്ഞു. 200 യൂണിറ്റ്‌ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ താരിഫ്‌ നിശ്ചയിക്കുന്നതില്‍നിന്ന്‌ ചെറുകിട കുടിവള്ളെ പദ്ധതികളെ ഒഴിവാക്കിയാല്‍ മാത്രമെ പ്രശ്‌നം തീരുകയുള്ളൂ എന്നും പ്രസിഡന്റ്‌ പറഞ്ഞു.

No comments: